Tuesday, August 16, 2016

പേരറിയാത്തവർ » പുനരവലോകനം by ജോമോൻ


പേരറിയാത്തവർ » പുനരവലോകനം
✦"സുരാജിന്‌ ദേശീയ അവാർഡോ..!" -രണ്ട്‌ വർഷങ്ങൾക്ക്‌ മുൻപുള്ള ദേശീയ അവാർഡ്‌ പ്രഖ്യാപനത്തിനു ശേഷം, മിക്കവരുടേയും നെറ്റിചുളിയാനിടയായ ഒരു ചോദ്യമായിരുന്നു ഇത്‌. അങ്ങനെ തോന്നുവാനിടയായതിന്റെ കാരണം, അദ്ദേഹം മുൻപ്‌ ചെയ്ത ചില വേഷങ്ങൾ തന്നെയായിരിക്കാം. ഒരേതരത്തിലുള്ള വേഷങ്ങൾ, ഒരേ സംസാര ശൈലിയിൽ അവതരിപ്പിക്കുന്നു എന്ന് മിക്കവർക്കും പരാതിയുള്ള സമയം കൂടി ആയിരുന്നു അത്‌. സുരാജ്‌ വെഞ്ഞാറമ്മൂട്‌ എന്ന 'അഭിനേതാവ്‌' ഉണ്ടെന്ന്, അന്ന് നമുക്ക്‌ അറിയില്ലായിരുന്നു.
■മുൻപ്‌, ആദാമിന്റെ മകൻ അബു, ഗോഡ്‌ ഫോർ സെയിൽ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടായിരുന്നെങ്കിലും, മിക്കപ്പോഴും തോന്നിയിട്ടുള്ള ഒരുകാര്യമാണ്‌, വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത, 'ബെൻ' കാണാത്ത ആളുകളാണ്‌, 'ആക്ഷൻ ഹീറോ ബിജു'വിലെ പരാതിക്കാരൻ വേഷത്തിൽ അഭിനയിച്ച സുരാജ്‌ വെഞ്ഞാറമ്മൂടിനെ അമിതമായി പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത്‌. കാരണം, അതിനും വളരെ മുകളിലായിരുന്നു ബെൻ എന്ന ചിത്രത്തിലെ സുരാജിന്റെ performance. ഈ ചിത്രങ്ങളിലെ വേഷങ്ങളിലെല്ലാം തന്നെ, പൂർണ്ണതയുള്ള അഭിനയമുഹൂർത്തങ്ങൾ കാഴ്ചവച്ച, സുരാജിന്റെ, 'പേരറിയാത്തവനി'ലെ പെർഫോമൻസ്‌ എങ്ങനെയായിരിക്കും? മികച്ച സംവിധായകനെന്ന പേരെടുത്ത ഡോ.ബിജുവിന്റെ നാലാമത്തെ ചിത്രം എന്തു സന്ദേശമായിരിക്കും നമുക്കുനൽകുന്നത്‌?
»SYNOPSIS
■കൊല്ലം കോര്‍പ്പറേഷനിലെ റോഡ്‌ ശുചീകരണ തൊഴിലാളിയുടെ ജീവിതമാണ്‌ ഡോ.ബിജു സംവിധാനം ചെയ്യുന്ന 111മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രമേയം. ഒരു ബാലൻ തന്റെ അമ്മയോട്‌ കഥപറയുന്ന രീതിയിലാണ്‌ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്‌. സ്നേഹവാനായ തന്റെ അഛനോടൊപ്പം, ചോർന്നൊലിക്കുന്ന ഒരു കൂരയിലാണ്‌ അവന്റെ താമസം. അവന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൻ തന്റെ അമ്മയോട്‌ എന്നും സംസാരിക്കാറുണ്ട്‌. ഈ മകന്റെയും അഛന്റെയും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
CAST & PERFORMANCES
■ഒരുപറ്റം അഭിനേതാക്കളുടെ വിസ്മയാവഹമായ പ്രകടനങ്ങളാണ്‌ ചിത്രത്തിൽ കാണുവാൻ സാധിക്കുക. ചാമി എന്ന് വിളിക്കപ്പെടുന്ന, ഇന്ദ്രൻസ്‌ അവതരിപ്പിച്ച വേഷം ഒഴിച്ചു നിറുത്തിയാൽ, മറ്റു കഥാപാത്രങ്ങൾക്കൊന്നും തന്നെ പേരുകളില്ല.
■ആദ്യമായി പറയേണ്ടത്‌, അഛൻ വേഷം കൈകാര്യം ചെയ്ത സുരാജ്‌ വെഞ്ഞാറമ്മൂടിനേക്കുറിച്ചാണ്‌. ദിലീപ്‌, ജയസൂര്യ, ശ്രീനിവാസൻ, ബിജുമേനോൻ എന്നിവർ തിരസ്കരിച്ച ഈ കഥാപാത്രം, സുരാജിലേക്ക്‌ സാഹചര്യവശാൽ എത്തപ്പെട്ടതാണ്‌. വാക്കുകൾക്കും അതീതമായ വിധത്തിൽ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. എന്തുകൊണ്ടായിരിക്കും മറ്റ്‌ അഭിനേതാക്കൾ ഈ വേഷം ഒഴിവാക്കിയത്‌ എന്ന് സന്ദേഹമുള്ളവർ, ചിത്രമൊന്ന് കണ്ടാൽ നന്നായിരിക്കും.
■ഒരു നായകൻ എന്നാൽ, കൂളിംഗ്‌ ഗ്ലാസ്‌ വയ്ക്കുന്നവനോ, അത്യാഢംബര കാറുകളിൽ സഞ്ചരിക്കുന്നവനോ, അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടിൽ കഴിയുന്നവനോ ആണെന്നുള്ള ചിന്താഗതികൾക്കുമപ്പുറമായി, തൂപ്പുകാരനായുള്ള നായകന്റെ വേഷം, അവതരിപ്പിക്കുക എന്നത്‌ വെല്ലുവിളി നിറഞ്ഞ ഒന്നുതന്നെയാണ്‌. ഈ ചിത്രത്തിലെ നായകൻ, തന്റെ തൊഴിലിനോട്‌, അർപ്പണബോധമുള്ളവനാണ്‌. എത്ര പ്രാധാനപ്പെട്ട കാര്യത്തിനു പോവുകയാണെങ്കിലും, റോഡിൽ ചവറുകിടക്കുന്നതുകണ്ടാൽ അയാൾ അത്‌ എടുത്തുമാറ്റിയിരിക്കും.
■ചെരിപ്പുപോലും ഇടാതെ, മാലിന്യക്കൂമ്പാരത്തിലേക്ക്‌ നടന്നുചെല്ലേണ്ടിവരികയും, അവ കൈകൾകൊണ്ട്‌ പെറുക്കി മാറ്റുകയും, ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്‌. ഒരു സാഹചര്യത്തിൽ, നായകൻ അഴുക്കുകെട്ടിക്കിടക്കുന്നതിലേക്ക്‌ വീണു. പുഴയിലും റോഡിലും ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നായകന്‌ അതേപടി എടുത്ത്‌ മാറ്റേണ്ടിവന്നു. റോഡിൽ ചത്തുകിടക്കുന്ന പൂച്ചയേപ്പോലും കൈ കൊണ്ട്‌ എടുത്തുമാറ്റുകയുണ്ടായി. ഇതൊക്കെ അവതരിപ്പിക്കാൻ തയ്യാറാവുന്ന എത്ര നടന്മാരുണ്ടാവും മലയാളസിനിമയിൽ? പൊതുവേ ആരോടും അധികം സംസാരിക്കാൻ ആഗ്രഹിക്കാത്ത പ്രകൃതമുള്ള, കയ്യിൽ പണമില്ലാത്തതിന്റെ ദുഃഖവും പേറി, മകന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ പോലും സാധിക്കാതെ പോകുന്ന അഛനായി, സുരാജ്‌ അഭിനയിച്ചു-അല്ല-അവിടെ ജീവിച്ചു.
■മാസ്റ്റർ ഗോവർദ്ധൻ ആണ്‌, മകന്റെ വേഷം അവതരിപ്പിച്ചത്‌. തന്മയത്വത്തോടുകൂടിയുള്ള മികച്ച അഭിനയം. ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട്‌, വളരെ നല്ല പ്രകടനങ്ങൾ ആയിരുന്നു. അമ്മയുമായുള്ള അവന്റെ സംഭാഷണം, അൽപ്പം പോലും കൃത്രിമത്വം തോന്നാത്ത വിധത്തിലുള്ളതായിരുന്നു. ചിത്രം കഴിഞ്ഞിറങ്ങിയിട്ടും ആ സംഭാഷണങ്ങൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
■നായകന്റെ സഹജോലിക്കാരനായ ചാമിയെ അവതരിപ്പിച്ചത്‌ ഇന്ദ്രൻസ്‌. സ്നേഹവാനും, കൂട്ടുകാരന്‌ തിരുത്തൽ വേണ്ടുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഗൃഹനാഥന്റെ വേഷം ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. നെടുമുടിവേണു അവതരിപ്പിച്ച 'ആശാൻ' വേഷം ഒരേ സമയം ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ആയിരുന്നു. ശശി കലിംഗ, അനൂപ്‌ ചന്ദ്രൻ, ജയരാജ്‌ വാര്യർ, ചെമ്പിൽ അശോകൻ, സീമ ജി നായർ, സോന നായർ തുടങ്ങി എല്ലാ താരങ്ങളും ഏൽപ്പിക്കപ്പെട്ട റോളുകൾ ഭംഗിയാക്കി.
MUSIC
■പതിവുപോലെ, ഈ ഡോ.ബിജു ചിത്രത്തിലും ഗാനങ്ങളില്ലായിരുന്നു. അവസാനം പശ്ചാത്തലത്തിൽ കേട്ട സംഗീതം നന്നായിരുന്നു.
»OVERALL VIEW
■സമൂഹത്തിന്‌ സന്ദേശവും ഒപ്പം ജീവിതമൂല്യങ്ങളും പകര്‍ന്നു നല്‍കിക്കൊണ്ട്‌, അതിപ്രധാനമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടിയ മികച്ച ചലച്ചിത്രം. ചുരുങ്ങിയ സമയം കൊണ്ട്‌, സങ്കീർണ്ണമായ വിവിധവിഷയങ്ങൾ, തെല്ലും അസ്വാഭാവികത തോന്നാത്ത വിധത്തിൽ അവതരിപ്പിക്കപ്പെട്ടു. ഗഹനമായ വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും, ആഖ്യാനത്തിൽ കൈവരിച്ച ലാളിത്യമാണ്‌, മുൻ ചിത്രങ്ങളേപ്പോലെ തന്നെ, ഈ ഡോ.ബിജു ചിത്രത്തെയും ഒരു സാധാരണ പ്രേക്ഷകന്‌ സംതൃപ്തിദായകമായ സിനിമാനുഭവമായി മാറ്റുന്നത്‌. അവതരണത്തിൽ അനുവർത്തിച്ച സ്വാഭാവികത, 'പേരറിയാത്തവ'രെ ആദ്യന്തം ആസ്വദിക്കുവാനുതകുന്ന ഒരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നു.
■നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. എന്നാൽ നാം എത്രത്തോളം അത്‌ ചെയ്യുന്നുണ്ട്‌? എത്രത്തോളം വൃത്തിഹീനമായ നഗരവും, പിറ്റേ ദിവസം ഒരു പറ്റം ജീവനക്കാർ ചേർന്ന് വൃത്തിയാക്കാറുള്ളത്‌, നമ്മിൽ പലരും കണ്ടിട്ടുണ്ടാവാം. ഈ തൊഴിൽ ചെയ്യുന്നവരുടെ ജീവിതത്തിലേക്ക്‌ നാം കടന്നുചെന്നിട്ടുണ്ടാവില്ല. സംവിധായകൻ ഇറങ്ങിച്ചെല്ലുന്നത്‌ ഇവരിലേക്കാണ്‌. അവർ വ്യക്തിപരമായും സാമൂഹികമായും നേരിടുന്ന അവഗണനകളെ തിരശ്ശീലയിലെത്തിക്കാൻ സംവിധായകന്‌ സാധിച്ചു. കേവലം അടിമകളായിപ്പോലും സമൂഹം അവരെ വീക്ഷിക്കുന്നുണ്ട്‌. നഗരം വൃത്തിയാക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട, അവർ പോലും, തങ്ങളുടെ തൊഴിലിനോട്‌ കാണിക്കുന്ന ആത്മാർത്ഥതയും ഇവിടെ വ്യക്തമാണ്‌.
■വികസനം എല്ലായ്പ്പോഴും ബാധിക്കുന്നത്‌ പണക്കാരനെയല്ല. മറിച്ച്‌, പാവങ്ങളെയാണ്‌.. റോഡ്‌ വികസനത്തിന്റെ കാര്യമാണെങ്കിലോ? വികസനം എന്ന പേരിൽ, മിക്കപ്പോഴും ധനാഢ്യരായ ആളുകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നയമാണ്‌ ഭരണകൂടം സ്വീകരിക്കുന്നത്‌. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖല, സർക്കാർ കയ്യേറുമ്പോൾ, അത്‌ അവരെ ബാധിക്കുന്ന വിവിധ വശങ്ങളും, അതിജീവനത്തിനായുള്ള അവരുടെ നെട്ടോട്ടവും, വിഫലമാകുന്ന പ്രധിരോധങ്ങളുമെല്ലാം ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു.
■പണക്കാരനോടും പാവപ്പെട്ടവനോടുമുള്ള വിവേചന, വ്യക്തമാക്കുന്ന, സർവ്വസാധാരണമായ ഒരു രംഗം ചിത്രത്തിലുണ്ട്‌. മകന്‌ കളിക്കാൻ ഒരു toyകാറുവേണമെന്ന ആഗ്രഹം സാധിക്കുവാൻ കഠിനശ്രമം ചെയ്തശേഷം, പണമുണ്ടാക്കി കടയിലെത്തിയ ആ പിതാവിനോടും, പണക്കാരനായ മറ്റൊരാളോടും, കടയുടമ ഇടപെട്ട വിധങ്ങളിൽ നിന്നും അത്‌ മനസ്സിലാക്കിത്തരുന്നു.
■വ്യവസായസ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ പ്രകൃതിയെ എത്രത്തോളം മലിനപ്പെടുത്തുന്നു എന്നും, ശുചിയാക്കാൻ കഴിയാത്ത അളവോളം അവ മലിനപ്പെട്ടു എന്നതിന്റെ ഭീതിതമായ തെളിവുകളും നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നു.
■ഒരപകടം നടന്നാൽ, രക്തം വാർന്നൊഴുകിക്കൊണ്ട്‌, റോഡിൽക്കിടക്കുന്ന ആളെ ആസ്പത്രിയിലെത്തിക്കാൻ താത്പര്യപ്പെടാതെ, സ്മാർട്ട്‌ ഫോണിൽ ഫോട്ടോ എടുക്കാൻ വ്യഗ്രത കാണിക്കുന്ന ഒരു യുവതയേയും, മദ്യത്തിന്‌ അടിമപ്പെട്ടവന്റെ ആക്രമണങ്ങൾക്ക്‌ വിധേയരാകുന്ന സ്ത്രീജനങ്ങളേയും, എന്നാൽ അവരുടെ സീരിയൽ ഭ്രമത്തേയും സംവിധായകൻ ചിത്രത്തിൽ അവസരോചിതമായ രീതിയിൽ ദൃഷ്ടാന്തീകരിക്കുന്നുണ്ട്‌. ഒപ്പം, സർക്കാർ ആസ്പത്രിയിലെ ജീവനക്കാരുടെ ഉദാസീന നിലപാടുകളും, അത്‌ മൂലം പാവപ്പെട്ടവർ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും, അരക്ഷിതാവസ്ഥയും ചിത്രം ചൂണ്ടിക്കാണിച്ചു.
■ആഹാരം പോലെ തന്നെ മനുഷ്യന്റെ അവശ്യവസ്തുവാണ്‌ പാർപ്പിടം. പാർപ്പിടത്തിനായി കേഴുന്ന ഒരു ജനതയുടെ നിലനിൽപ്പിനായുള്ള ശ്രമങ്ങളും, മാലിന്യ സംസ്കരണ ഡിപ്പോ മുഖേന താറുമാറായ ജനജീവിതത്തിൽ പ്രതിഷേധിച്ചുള്ള സമരങ്ങളും അധികാരികളുടെ കണ്ണുകളെ തുറപ്പിക്കേണ്ടതാണ്‌.
■ഒരു തൂപ്പുകാരന്റെ ജീവിതത്തേക്കുറിച്ച്‌ പ്രതിപാദിച്ച ഈ ചിത്രം, ചിന്തോദ്ദീപകമായ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ഉപസംഹരിച്ചിരിക്കുന്നത്‌. പ്രാഥമികമായി, ഒരു പൗരന്റെ കടമ നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്‌. ശുചിത്വമുള്ള നഗരങ്ങളും, വീഥികളും ഒരു നാടിന്റെ അന്തസ്സാണ്‌. മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയുകയും, തെരുവ്‌ വൃത്തികേടാക്കുകയും ചെയ്യുകവഴി, നാം നമ്മുടെ ചില കടമകളെ തിരിച്ചറിയാതെ പോകുന്നു. മാലിന്യനിർമ്മാർജ്ജനം എന്നത്‌, ഒരു വിഭാഗം ആളുകളുടെ മാത്രം ദൗത്യമല്ല.
■ഇനി സുരാജിനേപ്പറ്റി ചിന്തിക്കുകയാണെങ്കിൽ, ഒരു നടന്റെ വളർച്ചയ്ക്കും ചിത്രം സാക്ഷ്യം വഹിച്ചു എന്ന് കാണാൻ കഴിയും. അർഹതയ്ക്കുള്ള ദേശീയാംഗീകാരം തന്നെയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. തന്നെ കളിയാക്കിയ ഏവരോടുമുള്ള മധുരപ്രതികാരം..!
"Protest against garbage dumping.."
»MY RATING: ★★★★☆
click here:https://www.facebook.com/KeralaMovieClub
➟വാൽക്കഷണം:
■കേരളത്തിലൊട്ടാകെ 'പേരറിയാത്തവൻ' റിലീസ്‌ ചെയ്തിരിക്കുന്നത്‌ കേവലം 4 തിയെറ്ററുകളിൽ മാത്രമാണ്‌. അതും ദിവസേന (4x1)നാലു പ്രദർശനങ്ങൾ മാത്രം. ഇത്‌ നല്ല ചിത്രത്തോടുള്ള വിതരണക്കാരുടെ/തിയെറ്റർ ഉടമകളുടെ/നമ്മളാകുന്ന പ്രേക്ഷകന്റെ അവഗണനയെ മാത്രമല്ല, പുഛമനോഭാവത്തെക്കൂടിയല്ലേ സൂചിപ്പിക്കുന്നത്‌. ഇത്രത്തോളം പ്രാധാന്യമുള്ള ഒരു ചിത്രത്തോട്‌ മുഖം തിരിക്കുന്നത്‌ സിനിമാസ്നേഹികൾ എന്നവകാശപ്പെടുന്നവർക്ക്‌ ചേരാത്ത സംഗതിയാണ്‌. അങ്ങനെയെങ്കിൽ സാമൂഹികപ്രതിബദ്ധതയുള്ള ഒരു ചിത്രം, എങ്ങനെ ഒരു പ്രേക്ഷകനെ ബാധിക്കും? സിനിമ എന്ന മാധ്യമത്തിന്‌, സമൂഹത്തിൽ വളരെയധികം സ്വാധീനമുണ്ട്‌. വ്യത്യസ്ത വിധങ്ങളിൽ വർധിച്ചുവരുന്ന ധാർമ്മിക മൂല്യച്യുതികളുടെയൊക്കെയും പിന്നിൽ, പ്രത്യക്ഷമായോ പരോക്ഷമായോ സിനിമയുടെ പങ്ക്‌ കാണാനാകും. അതുപോലെതന്നെ, ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ, അളുകളെ ക്രിയാത്മകമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു. വാണിജ്യപരമായ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട്‌ സിനിമകൾ എടുക്കുന്നതിനു പകരം അല്ലെങ്കിൽ, ആസ്വാദനത്തിനു വേണ്ടി മാത്രമാണ്‌ സിനിമ എന്ന ചിന്താഗതിയിൽ നിന്നും വ്യതിചലിച്ചുകൊണ്ട്‌, , നല്ല ലക്ഷ്യത്തോടുകൂടി, കാലോചിതമായ വിഷയത്തെ, സിനിമകൾ ഒരുക്കുവാൻ ഡോ.ബിജു കാണിച്ച താത്പര്യം, അഭിനന്ദനാർഹമാണ്‌.

No comments:

Post a Comment