Tuesday, July 19, 2016

റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍...



റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍
====================================================
നമ്മള്‍, ഏതെങ്കിലുമൊരു മരത്തിന്‍റെ വിത്തുനട്ടു വളര്‍ത്തുന്നുവെന്നു വിചാരിക്കുക. വെള്ളവും വളവും നല്‍കി ദിവസങ്ങളും മാസങ്ങളും അവയെ പരിപാലിച്ചുവളര്‍ത്തി, ഒടുവില്‍ അതിന്‍റെ കായ്ഫലം അതായത് നമ്മള്‍ ചിലവഴിച്ച സമയത്തിന്റെയും ഒഴുക്കിയ വിയര്‍പ്പിന്റെയും വില, ഒറ്റനിമിഷംകൊണ്ട് മൂന്നാമതൊരാള്‍ തട്ടിയെടുത്താല്‍ എന്താകും നമ്മുടെ മാനസികാവസ്ഥ. സിനിമയിലിപ്പോള്‍ അതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴല്ല കുറച്ചുനാളുകളായി...... കയ്യിലിരിക്കുന്ന സാധനം തട്ടിയെടുത്ത് പോകുന്ന കാക്കയെ എന്നപോലെ ഒന്നോരണ്ടോകല്ലുകള്‍ നമ്മള്‍ അവര്‍ക്കുനേരെ വലിച്ചെറിയുന്നു. പിന്നെ മറ്റെല്ലാ സംഭവങ്ങളെയുംപോലെ അതും മറന്നുകളയുന്നു. പിന്നെയും പിന്നെയും സംഭവങ്ങള്‍ വന്ന് ആദ്യത്തെതിനെ മറക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ചിലയാളുകള്‍ അപ്പോഴും മരം നടുന്നു, അതില്‍ കായുണ്ടാകുന്നു പാകമാകുമ്പോള്‍ അത് കൊത്തിക്കൊണ്ടുപോകാന്‍ കാകന്മാര്‍ വീണ്ടുമെത്തുന്നു. അവസാനമില്ലാതെ ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സിനിമകളുടെ പ്രൊമോഷന് ഇന്റര്‍നെറ്റ്‌ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത്ര പ്രതീക്ഷയൊന്നും നല്‍കാതെ പുറത്തുവന്ന ചില ചെറിയ സിനിമകള്‍ പിന്നീട് സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. ഒരു വിഷയം അത് നല്ലതോ ചീത്തയോ ആകട്ടെ വളരെപ്പെട്ടെന്നു വളരെക്കൂടുതല്‍ ആളുകളിലെത്തുന്നു എന്നതിനാലാണ് കാണേണ്ട സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ വരുന്ന റിവ്യൂസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈയിടെയുണ്ടായ ചില സംഭവങ്ങള്‍ ഇതിന്‍റെ മറുവശത്തേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്റര്‍നെറ്റ് സിനിമകള്‍ക്ക് ഭീഷണിയാവുകയാണോ? മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമവും ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുമടക്കം നിരവധി സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിന്റെ പൊല്ലാപ്പുകള്‍ നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തത്. പറയത്തക്ക സാമ്പത്തിക നഷ്ടങ്ങളൊന്നും ഇതുമൂലം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സിനിമയിലെ അണിയറക്കളികളിലേക്കും മറ്റെല്ലാ മേഖലയിലും ഉള്ളതിലും കൂടുതല്‍ തൊഴുത്തില്‍ക്കുത്ത് സിനിമാരംഗത്താണെന്ന യാഥാര്‍ഥ്യത്തിലേക്കും വിരല്‍ചൂണ്ടുന്നു. എല്ലാ സിനിമകളുടെയും സെന്‍സര്‍കോപ്പിയാണ് ചോര്‍ന്നുകിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം സിനിമ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് ഇതുവരെ കണ്ടുവരുന്നത്. എന്നാല്‍ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത റിലീസിംഗ് പോലും കഴിയാത്ത, ആരാധകരും സിനിമാലോകവും ആകാംഷയോടെ കാത്തിരിക്കുന്ന രജനിചിത്രം 'കബാലി'യുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നു എന്നതാണ്. ഇങ്ങനെയൊരു സാധ്യത മുന്നില്‍കണ്ട് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന്‍പ്രകാരം ‘കബാലി’ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കടുത്തശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവിനെ മറികടന്നാണ് ഇപ്പോള്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 100 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രം ഏതാനും മിനിറ്റുകള്‍കൊണ്ട് ഉപയോക്താക്കള്‍ക്ക് 20 രൂപ മുടക്കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സാധ്യതയാണ് ചില വെബ്‌സൈറ്റുകള്‍ ഒരുക്കുന്നതെന്നാണ് നിര്‍മ്മാതാവ് കോടതിയെ ബോധിപ്പിച്ചത്. ഇത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ അറിയിച്ചു. താണുവിന്റെ മുന്‍ നിര്‍മ്മാണ സംരംഭങ്ങളായ ‘തെറി’, ‘കനിതന്‍’ എന്നീ ചിത്രങ്ങളും അനധികൃതമായി ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡിന് എത്തിയിരുന്നു.
നിരവധി ആളുകളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കേന്ദ്രമാണ് ഒരു സിനിമ. കുറെയധികം ദിവസങ്ങളുടെ ശാരീരികവും മാനസികവുമായ അധ്വാനങ്ങളുടെ ആകെത്തുക. മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും സ്വപ്നമായി കൊണ്ടുനടന്ന ഒന്ന്, യാഥാര്‍ത്ഥ്യമായി കാണുമ്പോഴെക്ക് സാമൂഹികവിരുദ്ധരായ( അതെ, അങ്ങനെതന്നെയാണ് ഉദ്ദേശിച്ചത്) കുറച്ചുപേര്‍ ചെറിയ സാമ്പത്തിക ലാഭത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ജാഗരൂകരാകേണ്ടത് സിനിമാലോകം മാത്രമല്ല, നമ്മള്‍ സിനിമയെ സ്നേഹിക്കുന്ന പൊതുജനങ്ങള്‍ കൂടിയാണ്. കലകളില്‍ ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള ഈ കലാരൂപത്തെ മരണത്തിലേക്ക് തള്ളിയിടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കോടതിയല്ല സിനിമയെ സ്നേഹിക്കുന്ന നമ്മള്‍ ഓരോരുത്തരുമാണ് വിധി പുറപ്പെടുവിക്കേണ്ടത്. തീയറ്ററില്‍ അല്ലെങ്കില്‍ അംഗീകൃതപതിപ്പുകളില്‍ കൂടിയല്ലാതെ ഒരു സിനിമയും കാണില്ലായെന്നു നമ്മള്‍ തീരുമാനിക്കുന്ന ദിവസംവരെയേ ഉള്ളൂ ഇത്തരം നീചപ്രവര്‍ത്തികളുടെ ആയുസ്. സിനിമയെന്ന അമൂല്യമായ കലയെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നല്ല നല്ല സിനിമകള്‍ ഇനിയും വരട്ടെ. നല്ല മാര്‍ഗത്തില്‍ കൂടിത്തന്നെ നമുക്കവയെ സ്വീകരിക്കാം.
@Ejalakam newsportal
Anupama Gk 👍👍

No comments:

Post a Comment